India Kerala

പീഡനക്കേസ്; ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ഡോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളിലാണ് ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം. സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ ബിഹാര്‍ സ്വദേശി സമര്‍പ്പിച്ച വാദങ്ങളില്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അവസരം നല്‍കുകയായിരുന്നു ദിന്‍ദോഷി സെഷന്‍സ് കോടതി. യുവതി സമര്‍പ്പിച്ച വിവാഹ രേഖ വ്യാജമാണെന്ന് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചു.

ബിനോയിയുടേതെന്ന് യുവതി അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിന് ശേഷമുള്ള തീയതിയിലാണ് നോട്ടറി രേഖപ്രകാരം വിവാഹം നടന്നിരിക്കുന്നത്. രേഖയിലെ ഒപ്പിലും പൊരുത്തക്കേടുണ്ട്. അതിനാല്‍ പ്രസ്തുത രേഖ തെളിവായി സ്വീകരിക്കരുത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ല. ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്നത് കേസുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഹിന്ദുനിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുതയില്ലാത്തതിനാല്‍ ചടങ്ങുകളൊഴിവാക്കി യുവതിയെ വിവാഹം കഴിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നും അശോക് ഗുപ്ത വാദിച്ചു.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. മുന്‍ വിവാഹം മറച്ചുവെച്ചാണ് തന്നെ ബിനോയ് വിവാഹം കഴിച്ചതെന്ന് യുവതിയുടെ അഭിഭാഷകന്‍ ഇന്നലെ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.