Kerala

അഞ്ചാമത് കൊച്ചി മുസ്‌രിസ് ബിനാലെയ്ക്ക്‌ ഇന്ന് തുടക്കമാകും

കൊവിഡ് കാലത്തിന്റെ പ്രതിസന്ധികൾക്ക് ശേഷം അഞ്ചാമത് കൊച്ചി മുസ്‌രിസ് ബിനാലെയ്ക്ക്‌ ഇന്ന് തുടക്കമാകും. നാല് മാസം നീണ്ടുനിൽക്കുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള 90 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി ബിനാലെ കാണാൻ നിരവധി പേർ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും എന്നാണ് ബിനാലെ അഞ്ചാം പതിപ്പിന്റെ പ്രമേയം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നടക്കുന്ന ബിനാലെയിൽ തൊണ്ണൂറ് കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടും.

സിംഗപ്പൂരിൽ നിന്നുള്ള ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ പത്ത് വരെ നീണ്ടു നിൽക്കുന്ന മേളയിലേക്ക് രാവിലെ പത്ത് മുതൽ രാത്രി ഏഴ് വരെയായിരിക്കും പ്രവേശനം.

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷം നടക്കുന്ന ബിനാലെ ടൂറിസം രംഗത്തും പുത്തൻ ഉണർവ് പകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.