Kerala

കേരള സർവകലാശാല നൽകിയ വ്യാജ ബിരുദം രണ്ട് വർഷമായിട്ടും റദ്ദാക്കിയില്ലെന്ന് പരാതി

കേരള സർവകലാശാല നൽകിയ വ്യാജ ബിരുദം രണ്ട് വർഷമായിട്ടും റദ്ദാക്കിയില്ലെന്ന് പരാതി .രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്ക് നൽകിയ വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിന് സർവകലാശാല ചട്ട നിർമ്മാണത്തി നൊരുങ്ങുകയാണ്. ഇതിനുവേണ്ടി സെനറ്റിന്‍റെ പ്രത്യേക യോഗം വ്യാഴാഴ്ച ചേരും. സർട്ടിഫിക്കറ്റുകൾ റദ്ദ് ചെയ്യാൻ നിലവിൽ നിയമമുണ്ടായിരിക്കേയാണ് നടപടി വൈകിപ്പിക്കാൻ സർവകലാശാല യോഗം ചേരുന്നത്.

2019ലാണ് തോറ്റ 23 വിദ്യാർഥികളെ പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മോഡറേഷൻ നൽകി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ വിജയിപ്പിച്ചത്. പരീക്ഷ വിഭാഗത്തിലെ സ്ഥലം മാറിപോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് മാർക്ക്‌ തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തതാണ്. തുടർന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയും ഒരു സെക്ഷൻ ഓഫീസറെ സർവകലാശാല പിന്നീട് പിരിച്ചുവിടുകയുമുണ്ടായി.

അന്വഷണം സർവകലാശാല ക്രെയിം ബ്രാഞ്ചിനു കൈമാറിയെങ്കിലും ബന്ധപ്പെട്ട രേഖകൾ കൈമാറിയിട്ടില്ല. രണ്ടുവർഷം കഴിഞ്ഞിട്ടും തെറ്റായി നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനോ മടക്കി വാങ്ങാനോ സർവകലാശാല തയ്യാറായില്ല. വ്യാജമായോ പിഴവ് മൂലമോ തയ്യാറാക്കുന്ന ഡിഗ്രികൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ആവശ്യമില്ലെന്നിരിക്കെ ഇത്തരം ഡിഗ്രികൾ പിൻവലിക്കുന്നതിന് പ്രത്യേക വ്യവസ്ഥ ചട്ടങ്ങളിൽ(Statutes) കൂട്ടിചേർക്കണമെന്നതാണ് സർവകലാശാലയുടെ നിലപാട്. വ്യാജമായി നൽകപ്പെട്ട ഡിഗ്രികൾ സാ ധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഈ നിലപാട് സഹായകമാകും എന്ന ആക്ഷേപം ശക്തമാണ്.