Kerala

ബിലീവേഴ്സ് ചർച്ചിന് കീഴില്‍ 5 വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട്

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ്. സഭയുടെ പേരിൽ പണം സ്വീകരിച്ച ശേഷം വിദേശ സംഭവനാ നിയമന്ത്രണ നിയമം മറികടന്നെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് അടക്കം ബിലീവേഴ്സ് സ്ഥാപനങ്ങളിൽ രണ്ടാം ദിവസവും റെയ്ഡ് തുടരുകയാണ്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിച്ചതായും ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് നടക്കുന്ന റെയ്ഡിനു സമാന്തരമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും ബിലീവേഴ്സ് സ്ഥാപനങ്ങളിൽ റെയ്ഡ് ഇന്നും തുടരുകയാണ് . ഡൽഹിയിൽ ഇന്നലെ നടന്ന പരിശോധനയിൽ കണ്ടെത്തിയ 3 കോടി 80 ലക്ഷം രൂപയടക്കം ഇതു വരെ 4 കോടി രൂപയുടെ കള്ളപ്പണവും പല സ്ഥാപനങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി കുടുതൽ ബാങ്ക് അക്കൗണ്ടുകളും കമ്പ്യൂട്ടറുകളും പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു . ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചാവും വരും ദിവസങ്ങളിൽ പരിശോധന തുടരുക.