Kerala

കെ.കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ; വിശദീകരണവുമായി സിലബസ് പരിഷ്കരണ കമ്മിറ്റി

കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണവുമായി സിലബസ് പരിഷ്കരണ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബിജു എൻ.സി.കെ. കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിൽ തെറ്റായി കാണാൻ ഒന്നും ഇല്ല. ആത്മകഥയിലെ അക്കാദമിക് താൽപര്യം മാത്രമാണ് പരിഗണിച്ചത്.
നോർത്ത് മലബാർ നറേറ്റീവ് എന്ന മേഖലയിലാണ് ഷൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുൻവിധിയോടെയല്ല അഡ്ഹോക്ക് കമ്മിറ്റി തീരുമാനം. യോജിക്കുന്നവർക്ക് യോജിക്കാം വിയോജിക്കുന്നവർക്ക് വിയോജിക്കാം. ഷൈലജ എം.എൽ.എ ആയതും മന്ത്രിയായതുമല്ല പഠിപ്പിക്കുന്നത്. ആത്മകഥയിലെ സാമൂഹ്യ രാഷ്ട്രീയ വികസന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം താൻ എഴുതിയ പുസ്‌തകം “മൈ ലൈഫ് ആസ് എ കോമറേഡ്’ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുവെന്ന്‌ മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞിരുന്നു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്‌ത‌കങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജസ്‌മി തുടങ്ങിയവരുടെ പുസ്‌തകങ്ങളുടെ കൂടെ ഈ പുസ്‌തകത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും തന്റെ പുസ്‌തകം ഉള്‍പ്പെടുത്തുന്നതിന് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെ.കെ.ഷൈലജ വ്യക്തമാക്കിയിരുന്നു.