India Kerala

നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി

നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 250 കോടി നിക്ഷേപവും 1000 പേര്‍ക്ക് ജോലിയും നല്‍കിയാലാണ് ഭൂപരിഷ്കരണത്തില്‍ ഇളവ് നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂപരിഷ്കരണ നിയമത്തിൻ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്താനൊരുങ്ങുന്നു. 250 കോടി നിക്ഷേപവും 1000 പേർക്ക് ജോലിയും എന്ന മാനദണ്ഡം പാലിച്ചാൽ നിക്ഷേപകര്‍ക്ക് ഭുപരിഷ്കരണ നിയമത്തിൽ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത് ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യം. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ കേരളത്തെ എത്തിക്കും. ഇതിന്റെ ഭാഗമായാണ് ഭൂപരിഷ്ക്കരണ നിയമത്തിലടക്കം ഇളവുകൾ വരുത്താനൊരുങ്ങുന്നത്. 250 കോടി നിക്ഷേപം 1000 പേർക്ക് ജോലി എന്നീ മാനദണ്ഡങ്ങൾ പാലിച്ചാൽ സ്ഥാപനത്തിന് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകും. സംരംഭകർക്ക് 15 ഏക്കറിലധികം സ്ഥലം കൈവശം വെയ്ക്കാം . സ്ഥാപനങ്ങൾക്ക് പൊതു ജലസ്രോതസുകളിൽ നിന്ന് ജലശേഖരണത്തിന് അനുമതിയും നൽകും. 5 വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിയ്ക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിക്കുള്ള നിശ്ചിത തുക സബ്സിഡിയായ് സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളും മാനേജ്മെന്റുകളും ഉൾപ്പെടുന്ന സമിതി രൂപീകരിയ്ക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകും. ദേശീയപാതാ വികസനവും മലയോര തീരദേശ ഹൈവേകളും ഉടൻ പൂർത്തിയാക്കും. ദേശീയ ജലപാത പദ്ധതിയും ത്വരിത ഗതിയിൽ നടത്തും. ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.