Kerala

ആര്യാടൻ മുഹമ്മദിന് നാട് ഇന്ന് വിട നൽകും; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്കം.

സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. നിലമ്പൂർ മുക്കട്ട വലിയ ജമാഅത് പള്ളിയിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

വാർധക്യ സാഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് നിലമ്പൂരുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ വിടപറഞ്ഞത്. തുടർന്ന് നിലമ്പൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദർശന ചടങ്ങിൽ നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേർ അന്തിമോപചാരമർപ്പിച്ചു.

രാഹുൽ ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങി പ്രമുഖ നേതാക്കൾ ഇന്നലെ തന്നെ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.