Kerala

‘ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു പദ്ധതി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ അരുൺ പദ്ധതിയിൽ തുടരുന്നത് വിവാദമായിരുന്നു.

അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇയാളെ നീക്കാനുള്ള അടിയന്തരമായ നിർദേശം നൽകിയത്.

സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ ഫരീദിനായി സിനിമയിൽ പണം നൽകിയിരുന്നത് അരുൺ ആണെന്നാണ് കണ്ടെത്തൽ. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായും അടുത്ത ബന്ധമാണ് അരുണിനുള്ളത്. ഐടി മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാളെ ചുമതല ഏൽപിച്ചത്.

ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ ഫഌറ്റ് ഏർപ്പാടാക്കി നൽകിയത് അരുൺ ആയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി അരുൺ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അരുണിലേക്കും വ്യാപിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.