Kerala

കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ്; ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണവും അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവരും. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം.

ശബരിനാഥിൻ്റെ അറസ്റ്റിന് വഴിയൊരുക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺ​ഗ്രസിൽ ഭിന്നത. ഗ്രൂപ്പിലെ ചർച്ചകൾ തുടർച്ചയായി ചോരുകയാണെന്നും സംഭവം ആവർത്തിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.

സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച ശേഷം കെ.എസ് ശബരിനാഥന്‍ പ്രതികരിച്ചിരുന്നു. നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് യുവാക്കള്‍ പറഞ്ഞത്. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയും തനിക്കെതിരെയും വധശ്രമം പോലും ചുമത്തി എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്..അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.