Kerala

രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്

രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. കരിപ്പൂരില്‍ സ്വര്‍ണം എത്തിച്ച മുഹമ്മദ് ഷഫീഖിന് 40,000രൂപയും വിമാനടിക്കറ്റുമാണ് അർജുൻ വാഗ്ദാനം നല്‍കിയിരുന്നത്. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഷഫീഖിൻറെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നു.

രാമനാട്ടുകരയിൽ അഞ്ച്​ പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 2,333 ഗ്രാം സ്വര്‍ണം പിടികൂടിയതിന് പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കരിയർ മാത്രമാണ്.

40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്റെ മൊഴി. രണ്ടുപേര്‍ ചേര്‍ന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി വിദേശത്ത് വെച്ച് തനിക്ക് കൈമാറിയതെന്നും ഷെപീഖ് മൊഴി നല്കിയിട്ടുണ്ട്.

ഷെഫീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ്ന്റെ ആവശ്യം. അര്‍ജുനെ ചോദ്യം ചെയ്യുന്നതായി കസ്റ്റംസ് നോട്ടീസയച്ചു. തിങ്കളാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് കസ്റ്റംസിന്റെ നോട്ടീസ്. ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്.