India Kerala

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ചത് നേരത്തെ സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അപ്പീലില്‍ ഗവര്‍ണ്ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. നേരത്തെ ഗവര്‍ണ്ണറടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡാ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുള്ളത്. വി.സി. പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത നേരത്തേ തള്ളിയിരുന്നു.

മന്ത്രി ആര്‍. ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍. ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്ക് ഒരു പ്രൊപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോ ഉളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ അത് തള്ളിയില്ലെന്നും അന്ന് കോടതി ചോദിച്ചിരുന്നു.