India Kerala

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി

കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി. കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റ എത്തിക്കുന്നത് ജീവനക്കാരി ഷീബയാണെങ്കിലും ചെലവ് വഹിക്കാനാവില്ല. കേസുള്ളതിനാൽ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്.

15 നായ്ക്കൾ 6 കന്നുകാലികളാണ് ഫാം ഹൗസിലുള്ളത്. പശുവിനെ നോക്കുന്നതിൽ കുഴപ്പമില്ല പക്ഷെ അവരെ നോക്കാനുള്ള സാമ്പത്തികമില്ലെന്നും ഷീബ പറഞ്ഞു. പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷീബ പറയുന്നു.

അതേസമയം ഓയൂരിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പത്മകുമാറിന്റെ ജീവനക്കാരിയുടെ ബന്ധുക്കൾക്ക് നേരെ ആക്രമണം ഉണ്ടായി. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെയാണ് ആക്രമണം നടന്നത്. ഓട്ടോയിൽ എത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്.

ഫാംഹൗസ് ജീവനക്കാരിയായ ഷീബയും ഭർത്താവും നേരത്തെ തന്നെ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് ജോലികഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം ഉണ്ടായത്.ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിലെ ജീവനക്കാരിയാണ് ഷീബ.

ഇവരുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് രാത്രി 8 മണിയോടുകൂടി ആക്രമണം നടന്നത്. നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഷാജിയെയും ഷിബുവിനെയും പാരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.