Kerala

ആലുവ മാർക്കറ്റ് ഭാഗത്ത് നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുട്ടിക്കായുള്ള തെരച്ചിലിനിടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസം സ്വദേശിയായ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അഫ്സാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി എവിടെയാണെന്നോ ആരുടെ കൈയിൽ ഏൽപിച്ചുവെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ് കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.