Kerala

‘സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിൽ’; ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്ന് പൊലീസ്

എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ 2 പേർ പൊലീസ് കസ്റ്റഡിയിൽ. ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്ന് പൊലീസ് അറിയിച്ചു. വഴിമധ്യേ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ സ്‌ഫോടക വസ്‌തു എന്ന് സംശയിക്കുന്ന കവർ കൈമാറി. കവർ കൈമാറിയ ആൾ തിരികെ പോയി.

ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. പിന്നീട് തിരികെയെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞു. പ്രതി സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിലെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

നേരത്തെ എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്തിയൂർക്കോണം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പങ്കില്ലെന്ന് മനസിലായതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം ഇന്ന് കസ്റ്റഡിയിലെടുത്തയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.