Kerala

അസിസ്റ്റന്റ് ജയിലറെ മർദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി

ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി. അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ആകാശിനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചതിരിഞ്ഞ് ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദ്ദിച്ചത്. ഇതിന് ശേഷം രാഹുൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിൽ ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി.

സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് എഫ്ഐആറിൽ പറയുന്നു. ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കേസ്.

പരുക്കേറ്റ അസിസ്റ്റന്റ് ജയിലർ രാഹുലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത്, കാപ്പ ചുമത്തപ്പെട്ടാണ് ആകാശ് തില്ലങ്കേരി നിലവിൽ ജയിലിൽ കഴിയുന്നത്.