India Kerala

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ജെ.എൻ.യുവിനൊപ്പം നിന്നതിനു കേരള സർക്കാരിനും ജനങ്ങൾക്കും നന്ദിയറിയിച്ച ഐഷി ഘോഷ് വൈസ് ചാൻസിലർ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആരോപിച്ചു. കുറച്ചു വിദ്യാർത്ഥികളെ മാത്രം വിളിച്ചു ചർച്ച നടത്തുകയാണ് വൈസ് ചാന്‍സലര്‍ ചെയ്യുന്നതെന്നും വി.സി രാജി വെക്കും വരെ സമരം തുടരുമെന്നും പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഐഷി ഘോഷ് പറഞ്ഞു. മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം കൂടുതൽ ചർച്ചകൾക്കായി വിളിച്ചതായും ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഐഷി ഘോഷ് അറിയിച്ചു.

ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ സമരത്തിനെതിരെ എ.ബി.വി.പി കാമ്പസിനകത്ത് കയറി മുഖംമൂടി ധരിച്ച് ആക്രമണം അഴിച്ചുവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എ.ബി.വി.പി ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും പരക്കെ വിമര്‍ശനത്തിനിടയാക്കി.

ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഐഷി ഘോഷ് കഴിഞ്ഞ ദിവസമാണ് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തന്നെ സന്ദര്‍ശിച്ച ഐഷിക്ക് സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ ‘ഹല്ലാ ബോൽ’ എന്ന പുസ്തകം കൈമാറിയാണ് മുഖ്യമന്ത്രി ആശംസകളറിയിച്ചത്.