Kerala

കേരളത്തിൽ ഇന്ന് ബന്ദ് ഇല്ല; സമൂഹമാധ്യമങ്ങളിലേത് വ്യാജ പ്രചാരണം, ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല

അഗ്നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സോഷ്യൽ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പൊലീസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

പൊതുസ്വത്ത് നശിപ്പിക്കുന്നത് കർശനമായി നേരിടാനാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചത്. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും നാളെ മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ബന്ദിന്റെ ഭാഗമായിട്ടില്ല മറിച്ച് മുൻകരുതലാണ്.

കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഞായാറാഴ്ച രാത്രി മുതൽതന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.