India Kerala

നടിയെ ആക്രമിച്ച കേസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചിരുന്നു.

തുടർന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ കോടതിക്ക് നൽകിയിട്ടുണ്ട്.

പ്രതിഭാഗം ആവശ്യപ്പെട്ട മറ്റ് രേഖകളും പരിശോധിക്കാൻ ഇന്ന് അനുമതി നൽകിയേക്കും. രഹസ്യ വിചാരണ തീരുമാനിച്ചിരിക്കുന്നതിനാൽ മറ്റ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക് വിലക്കുണ്ട്.