India Kerala

നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്. 1976ല്‍ അനാവരണം എന്ന ചിത്രത്തില്‍ നായക വേഷം ചെയ്തു.

എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സത്താര്‍. സമാന കാലയളവിൽ മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.

1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായത്. മികച്ച നടനായിട്ടും ഇദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിട്ടു. മലയാളം, തമിഴ്,തെലുഗ് ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, സീമന്തിനി, ബീന, ലിസ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ ‘പരീത് പണ്ടാരി’ ആണ് സത്താര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.