Kerala

വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ ആക്രമണം; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളെ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് ഇയാൾ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഡോക്ടറിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.

ഹൗസ് സർജൻസി ചെയ്യുന്ന ഡോ. വന്ദനയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം സ്വദേശിനിയായ വന്ദനയുടെ നില അതീവ ഗുരുതരമാണ്.