India Kerala

അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി

അഭയ കേസില്‍ പ്രധാന സാക്ഷി കൂറുമാറി. അഭയക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് നടന്ന കേസിന്റെ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസില്‍ ഏറെ നിര്‍ണായകമായിരുന്നു സിസ്റ്റര്‍ അനുപമയുടെ മൊഴി. കേസില്‍ മറ്റുസാക്ഷികളുടെ വിസ്താരം പുരോഗമിക്കുകയാണ്.

27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിച്ചത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ. ഏറെ വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ആദ്യമായാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച കേസിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.