India Kerala

കോടതി വിവേചനങ്ങള്‍ തുറന്നുകാട്ടി മഅ്ദനി

ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി കോടതിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഒടുവിലത്തെ വിവേചനത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളും ഒന്ന് അറിഞ്ഞിരിക്കണമല്ലോ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സുപ്രീംകോടതി ഉത്തരവ് പോലും വകവെക്കാതെ തന്നെ ബുദ്ധിമുട്ടിച്ചെ പറ്റൂ എന്ന് വാശിയുള്ളത് പോലെ പെരുമാറുന്ന ജഡ്ജിമാരുടെ നിലപാടിനെയാണ് മഅ്ദനി തുറന്നുകാണിക്കുന്നത്. തന്റെ ആരോഗ്യകാരണങ്ങള്‍ ബോധിപ്പിച്ചപ്പോഴും കയര്‍ത്തുസംസാരിച്ച ജഡ്ജിക്ക് ശക്തമായി മറുപടി കൊടുത്ത സംഭവവും മഅ്ദനി പറയുന്നുണ്ട്.

അബ്ദുനാസര്‍ മഅ്ദനിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

നിങ്ങളും ഒന്ന് അറിഞ്ഞിരിക്കണമല്ലോ?……………………….

പതിറ്റാണ്ടുകളായുള്ള “നീതി”ക്കായി നടത്തുന്ന അലച്ചിലിനിടയിൽ ഇന്നലെ ഉണ്ടായ ഒരു സംഭവം ഈ പീഡന വേളയിൽ എനിക്ക് എല്ലാ നിലയിലും പിന്തുണ നൽകി കൊണ്ടിരിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നതിനാൽ ഇവിടെ പങ്കു വെക്കുകയാണ്.

2014 ജൂലൈ മാസത്തിൽ ബഹു: സുപ്രിം കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം കുറച്ചുനാൾ സൗഖ്യ ആശുപത്രിയിലും പിന്നീട് മൂന്നു വർഷത്തോളം സഹായ ഹോസ്പിറ്റലിലും ചികിത്സയിലായിരുന്ന ഞാൻ ഇപ്പോൾ ഒരു അപാർട്മെന്റ് വാടകയ്ക്കു എടുത്തു അവിടെ താമസിച്ചു കൊണ്ട് ചികിത്സ തുടർന്ന് കൊണ്ടിരിക്കുകയാണ്.

എന്റെ പ്രയാസകരമായ ശാരീരികാവസ്ഥയിൽ നിരന്തരം കോടതിയിൽ പോകുന്നത് ബുദ്ധിമുട്ടായത് കൊണ്ട് തന്നെ എന്നോട് ഏതെങ്കിലും നിലയിൽ ബന്ധപ്പെടുത്തപ്പെട്ടിട്ടുള്ള സാക്ഷികൾ ഹാജരാകുന്ന ദിവസങ്ങളിൽ മാത്രം കോടതിയിൽ ഹാജരാവുകയാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്

എന്നാൽ തികഞ്ഞ പക്ഷപാതിയായിരുന്ന അന്നത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

നിത്യവും ഞാൻ കോടതിയിൽ ഹാജരാകുക തന്നെ ചെയ്യണം എന്ന് വാശിപിടിക്കുകയും വിചാരണക്കോടതിയിൽ എന്റെ വക്കീലുമാർ നടത്തിയ ശ്രമങ്ങളൊന്നും വിജയിക്കാതെ വരികയും ചെയ്തപ്പോൾ ബഹു:സുപ്രിംകോടതിയെ സമീപിക്കുകയും എന്റെ അനാരോഗ്യാവസ്ഥയെപ്പറ്റി കൃത്യമായി ബോധ്യപ്പെട്ട സുപ്രിംകോടതി ഞാൻ ഹാജരാകേണ്ട ആവശ്യമുള്ളപ്പോൾ മാത്രം കോടതിയിലെത്തിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു.

അങ്ങനെ തുടർന്ന് കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി കേസ് കേട്ടു കൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റുന്നത് സാധാരണനിലയിൽ യു.എ. പി.എ പ്രകാരമുള്ള കേസുകൾ കേട്ടു കൊണ്ടിരിക്കുന്ന ജഡ്ജിമാരെ ഇടക്കുവെച്ചു സ്ഥലം മാറ്റാറില്ല

കേരളത്തിൽ അങ്ങനെയൊരു കേസ് നടത്തിക്കൊണ്ടിരുന്ന ഒരു ജഡ്ജി(വിജയകുമാർ) ഇടയിൽ റിട്ടയർ ചെയ്തിട്ടുപോലും കേരളാ ഹൈക്കോടതി ആ കേസിന്റെ വിധി പറയുന്നത് വരെ അദ്ദേഹത്തിന്റെ സർവീസ് നീട്ടികൊടുക്കുകയാണുണ്ടായത്.എന്നാൽ എന്റെ കേസിൽ പലപ്പോഴുമെന്നത് പോലെയുണ്ടായ ഈ “അജ്ഞാത കാരണതാലുള്ള” സ്ഥലം മാറ്റം മനസ്സിലാക്കാൻ പാഴൂർപടി വരെ പോകേണ്ടതില്ലല്ലോ?

പിന്നീട് ദീർഘമായ ആറു മാസത്തോളം പുതിയ ഒരു ജഡ്ജിയെ നിയമിക്കാതിരുന്നു ഹൈക്കോടതി ചീഫ്‌ജസ്റ്റിസിനുൾപ്പടെ ജയിലിലിരിക്കുന്ന പ്രതികൾ പല പരാതികളും അയച്ച ശേഷം പുതിയ ഒരു ജഡ്ജിയെ നിയമിച്ചു.

പുതിയ ജഡ്ജി ചുമതലയേറ്റ ഉടൻ ആദ്യം തന്നെ ആവശ്യപ്പെട്ടത് ഞാൻ കോടതിയിൽ ദിവസവും എത്തണമെന്നായിരുന്നു

എന്റെ ആരോഗ്യാവസ്ഥയും സുപ്രിം കോടതിയുടെ നിർദ്ദേശവുമൊക്കെ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ എന്റെ വക്കീലുമാർ ശ്രമിച്ചുവെങ്കിലും “പണം ഉള്ളവർക്ക് വലിയ വക്കീലുമാരെ വെച്ചു ഓർഡറുകൾ വാങ്ങാൻ പറ്റും സുപ്രീംകോടതി ഓർഡറിന്റെ ബലത്തിൽ നിൽക്കാതെ കോടതിയിൽ ഹാജരാകണം”എന്നു അദ്ദേഹം ആവശ്യപ്പെടുകയാണുണ്ടായത്.

അദ്ദേഹം ചാർജെടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് എന്റെ പ്രിയ മാതാവിന്റെ അസുഖം മൂർഛിച്ച് മരന്നാസന്നയാകുന്നതുംനാട്ടിൽ പോകാൻ അനുമതി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതും അന്നത്തെ പി.പി ആ ആവശ്യത്തെ എതിർത്തു കൊണ്ട് കോടതിയിൽ പറഞ്ഞത് “ഇടയ്ക്കിടെ കേരളത്തിലേക്ക് ടൂർ പോകാനാണ് ഇങ്ങനെ പെറ്റീഷനുകൾ ഇടുന്നത്” എന്നാണ് ദീർഘമായ വാദത്തിനു ശേഷം “മാതാവിനെ കാണാൻ ആവശ്യമുള്ളപ്പോൾ വിചാരണക്കോടതിയുടെ അനുമതിയോടെ പോകാം”എന്ന സുപ്രിം കോടതിയുടെ വിധി ഒന്നു സമ്മതിച്ചു തന്ന ട്രയൽകോടതി ഒരിക്കലും ഒരു കോടതിയും വെച്ചിട്ടില്ലാത്ത നിബന്ധനകളുടെ ഒരു കൂമ്പാരം തന്നെ ചുമത്തുകയുണ്ടായി “സന്ദർശകരെ കാണരുത്” “ഒരാളോടും സംസാരിക്കരുത്” എന്നതൊക്കെ അതിൽ ചിലവയായിരുന്നു….

വിഷയത്തിലേക്ക് വരട്ടെ! CRPC 313 പ്രകാരം ഓരോ സാക്ഷികളും പ്രതികളെ കുറിച്ചു പറഞ്ഞിട്ടുള്ള മൊഴികൾ ചോദ്യരൂപത്തിലാക്കി പ്രതികളോട് ചോദിക്കുന്ന നടപടിയാണ് ഇപ്പോൾ കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നത്.

16000 പേജ് ചർജ്ഷീറ്റും 3000 സാക്ഷികളും 166 പ്രതികളുമുണ്ടായിരുന്ന കോയമ്പത്തൂർ കേസിൽ ഈ ചോദ്യങ്ങളെല്ലാം പ്രിന്റ് ചെയ്തു പ്രതികൾക്ക് കൊടുത്തു ഉത്തരങ്ങൾ എഴുതി വാങ്ങി 2 ദിവസം കൊണ്ട് ഈ നടപടിക്രമങ്ങൾ അവസാനിപ്പിച്ചിരുന്നു

പക്ഷെ,അങ്ങനെ ഒരു നടപടിക്ക് ഇവിടെ വകീലുമാർ ആവശ്യപ്പെട്ടിട്ടും ജഡ്‌ജി തയ്യാറായില്ല

ഓരോ ചോദ്യങ്ങളും ചോദിച്ചു ഉത്തരം എഴുതി മാത്രമേ പോകാൻ കഴിയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ചു ഒമ്പതു കേസ് ആയി രെജിസ്റ്റർ ചെയ്തിരിക്കുന്ന ഓരോ കേസിലും 4500 ലധികം ചോദ്യങ്ങളാണ് ഇങ്ങനെ ചോദിക്കുന്നത്

ഇതിനു മാസങ്ങൾ തന്നെ വേണ്ടി വരും.എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന കോടതിനടപടികൾ വൈകിട്ട് 5 മണി വരെ നീളും ഉച്ചക്ക് രണ്ടു മണിക്ക് നിർത്തി വീണ്ടും 3 മണിക്ക് കോടതി നടപടികൾ ആരംഭിക്കും.

ഉച്ച വരെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് ഉച്ചക്ക് ശേഷം ടൈപ്പ് ചെയ്ത പേപ്പറുകളിൽ ഓരോരുത്തരും ഒപ്പിടണം

ദിവസവും 200-250 പേപ്പറുകൾ ഒപ്പിടാനുണ്ടാകും.

ഇങ്ങനെ ഒപ്പിടുമ്പോൾ ഞാൻ അവസാന പ്രതിയായത് കൊണ്ടു തന്നെ എന്നെ അവസാനം മാത്രമാണ് വിളിക്കുക

ആദ്യ ആളിനെ വിളിച്ചു ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് എന്നെ വിളിക്കുക.

ശക്തമായ നടുവേദന,പിടലിവേദന,കഠിനമായ ഡയബെറ്റിക് ന്യൂറോപതി കാരണമുള്ള ഞരമ്പുകളുടെ വേദന, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ….

ഇങ്ങനെ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഞാൻ 7 മണിക്കൂറോളം വീൽ ചെയറിൽ ഒരേ ഇരിപ്പ് ഇരിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിഷമകരമാണ്

വേദന വല്ലാതെ അസഹ്യമായ ഇന്നലെ, കോടതി യിലുണ്ടായിരുന്ന ഒരു വക്കീലിനെ കൊണ്ടു ഞാൻ ഒരു അപേക്ഷ കൊടുപ്പിച്ചു “ഉച്ചക്ക് ശേഷം പ്രതികൾ ഒപ്പിടുമ്പോൾ അവസാനം വരെ ഞാൻ ഇരുന്നു വല്ലാതെ വിഷമിക്കുകയാണ്

അതുകൊണ്ടു ആദ്യം തന്നെ ഒപ്പിടാൻ എന്നെ അനുവദിച്ചാൽ എനിക്ക് ഒന്നര മണിക്കൂർ മുമ്പ് പോകാൻ

കഴിയും” എന്നായിരുന്നു അത്‌.

പക്ഷെ,എന്നെ ബുദ്ധിമുട്ടിച്ചേ പറ്റൂ എന്നു വാശിയുള്ളത് പോലെ അദ്ദേഹം “അതൊന്നും പറ്റില്ല നിങ്ങൾ ഹൈക്കോടതി യിൽ പൊക്കോളൂ” എന്നാണ് പറഞ്ഞത്. ഒന്നര മണിക്കൂർ അസഹ്യ വേദന സഹിച്ചു കോടതി വരാന്തയിൽ ഇരുന്ന ശേഷം അകത്തു കയറിയ ഞാൻ എന്റെ വിഷമാവസ്ഥ ജഡ്ജിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ “നിങ്ങൾ ഹൈക്കോടതി യിൽ പോയി പരാതി കൊടുക്കൂ” എന്നു അദ്ദേഹം ആക്രോശിക്കുകയാണുണ്ടായത്. അപ്പോൾ ശക്തമായി തന്നെ ഞാൻ അദ്ദേഹത്തിന് മറുപടി കൊടുക്കേണ്ടി വന്നു “ഇത്തരം കാര്യങ്ങളിൽ കോടതി വിധികളല്ല;മനുഷ്യത്വമാണ് പ്രധാനം പക്ഷെ,അതു ഒരു മനുഷ്യനിൽ നിന്നേ പ്രതീക്ഷിക്കാൻ പറ്റൂ”എന്നു ഞാൻ പറയേണ്ടി വന്നു

നിങ്ങൾക്ക് കോടതിയിൽ സംസാരിക്കാൻ അവകാശമില്ല എന്നു അദ്ദേഹം പറഞ്ഞപ്പോൾ “അതിന്റെ പേരിൽ എന്റെ ജാമ്യം റദ്ദു ചെയ്തു എന്നെ ജയിലിലേക്ക് മടക്കി അയക്കണമെങ്കിൽ അയച്ചു കൊള്ളൂ”

എന്നും എനിക്ക് പറയേണ്ടി വന്നു.

നാളെ വീണ്ടും കോടതിയിൽ പോകണം.

നാളെയോ വരും നാളുകളിലോ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയില്ല എന്തു സംഭവിച്ചാലും സർവശക്തനായ നാഥനെ സാക്ഷിയാക്കി എനിക്കുറപ്പിച്ചു പറയാൻ കഴിയും തികച്ചും നിരപരാധിയായ എന്നെ ഒരു കള്ളക്കേസിലാണ് കുടുക്കിയിട്ടുള്ളത് ഒമ്പതു വർഷമായി നിയമ പോരാട്ടം നടത്തുകയാണ് താങ്ങാനാവാത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും ദിവസവും കോടതി വരാന്തയിൽ ചുറ്റി നടക്കുകയാണ്

അനീതിയുടെ നിശബ്ദ ബലിയാടാവുന്നതിനെക്കാൾ അഭികാമ്യം രക്തസാക്ഷ്യത്തിന്റെ ഭാഗ്യം കിട്ടലാണ് എന്നു തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം.പരമാവധി നിയമ പോരാട്ടം നടത്തുന്ന എന്റെ അവസ്ഥ തന്നെ ഇങ്ങനെയൊക്കെ ആണെകിൽ നമ്മുടെ നാട്ടിലെ നിസ്സഹായരായ അസംഖ്യം മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും എന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ!

പ്രാർത്ഥിക്കുക എന്റെ പ്രിയ സഹോദരങ്ങൾ, സർവശക്തനിൽ നിന്നുള്ള കാരുണ്യത്തിന്നായി……

അവിടെ മാത്രമാണ് രക്ഷ! അഭയവും അവനിൽ മാത്രമാണ്!!!