Kerala

തിരുവനന്തപുരം നഗരസഭയുടെ പേരിൽ പണപ്പിരിവ്; ജാഗ്രത പുലർത്തണമെന്ന് മേയർ

തിരുവനന്തപുരം നഗരസഭയുടെ പേരിൽ പണപ്പിരിവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ പേരിൽ സ്‌പോർട്‌സ് ടർഫുകളിൽ നിന്നാണ് പണപ്പിരിവ് നടക്കുന്നത്. ലൈസൻസ്, നികുതി, രജിസ്‌ട്രേഷൻ എന്നിവയുടെ പേരിൽ ടർഫ് ഉടമകളിൽ നിന്നാണ് പണം ആവശ്യപ്പെടുന്നതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

നഗരസഭ ഇത്തരത്തിൽ ടർഫുകൾക്ക് മേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു. ടർഫുകളുടെ നികുതി സംബന്ധിച്ച നിർദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ. അതിന്മേൽ നഗരസഭാ കൗൺസിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും മേയർ പറഞ്ഞു.

ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ നഗരസഭയിൽ ഉടൻ തന്നെ അറിയിക്കണം. ഇവർക്കതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മേയർ കൂട്ടിച്ചേർത്തു.

ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തുക.

തിരുവനന്തപുരം നഗരസഭയുടെ പേരിൽ സ്‌പോർട്‌സ് ടർഫുകളിൽ നിന്നും ചില സാമൂഹ്യവിരുദ്ധർ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. ലൈസൻസ് , നികുതി, രജിസ്‌ട്രേഷൻ എന്നൊക്കെ പറഞ്ഞാണ് ഇവർ ടർഫ് ഉടമകളിൽ നിന്ന് പണം ആവശ്യപ്പെടുന്നത്. നഗരസഭ ഇത്തരത്തിൽ ടർഫുകൾക്ക് മേൽ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ല. ടർഫുകളുടെ നികുതി സംബന്ധിച്ച നിർദ്ദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ. അതിന്മേൽ നഗരസഭാ കൗൺസിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ നഗരസഭയിൽ ഉടൻ തന്നെ അറിയിക്കണം. ഇവർക്കതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.

ആര്യ രാജേന്ദ്രൻ.എസ്
മേയർ, തിരുവനന്തപുരം നഗരസഭ