India Kerala

ആദിവാസി സ്ത്രീക്ക് 28 വര്‍ഷം അടിമവേല, വനിതാ കമ്മീഷന്‍ കേസെടുത്തു

28 വര്‍ഷമായി ആദിവാസി യുവതിയെ വീട്ടുതടങ്കലില്‍ വെച്ച് അടിമവേല ചെയ്യിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കല്ലായിലെ വീട്ടിലെത്തി കമ്മീഷന്‍ അംഗം യുവതിയുടെ മൊഴി രേഖപ്പെടുത്തി. പതിനൊന്ന് വയസുള്ളപ്പോഴാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കോഴിക്കോട് കല്ലായില്‍ എത്തിച്ചത്.

പതിനൊന്നാമത്തെ വയസിലാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കല്ലായി ഗീതാലയത്തില്‍ വീട്ടില്‍ ജോലിക്കായെത്തിച്ചത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ 39 വയസുള്ള ആദിവാസി യുവതിക്ക് ഒരു തിരിച്ചറിയല്‍ രേഖപോലും ഇല്ല. ഇത്രയും കാലം ജോലി ചെയ്യിപ്പിച്ചതിന് കൂലി നല്‍കിയിട്ടുണ്ടോ എന്നതിനും വ്യക്തതയില്ല.

ഗീതാലയത്തില്‍ ജോലിക്കെത്തിയ ഹോംനേഴ്‌സിനോട് ആദിവാസി യുവതി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതിനെ തുടര്‍ന്ന് വനിതാകമ്മീഷന്‍ പ്രാഥമിക അന്വേഷണത്തിനായി യുവതിയില്‍ നിന്നും വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.