Kerala

‘സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് ലക്ഷ്യം’; സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വിജയരാഘവന്‍

പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വിജയരാഘവന്‍ പറഞ്ഞു. കൊലപാതകം നടത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് മുന്‍പ് തന്നെ സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആര്‍ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിപിഐഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇതിലുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ എസ് എസിന്റെ ക്രൂരതയുടെ തെളിവായി തന്നെ കാണണം. അതിലുള്ള രോഷവും വിഷമവും രേഖപ്പെടുത്തുന്നു. സി പി ഐ എം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. സംഘപരിവാര്‍ നേതാവിന്റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ആര്‍ എസ് എസ് അടങ്ങിയിരിക്കില്ലെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്’. മാധ്യമങ്ങളെ കാണവേ എ വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ രമേശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പില്‍ പതിയിരുന്ന ആക്രമികള്‍ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശന്‍ ട്വന്റിഫോറിനോട് പറഞ്ഞു.