Kerala

മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി

മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിഥി റോബിന്‍സണ്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്‌. ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. പരാതി എസ്.എഫ്.ഐ നിഷേധിച്ചു.

മലപ്പുറം സ്വദേശി റോബിൻസൺ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റാഗിംഗ് സംബന്ധിച്ച് പരാതി നൽകിയത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ റോബിൻസൺ മുൻകാല എസ്.എഫ്.ഐ പ്രവർത്തകൻ ആണ് . മഹാരാജാസ് കോളേജിൽ പഠിക്കുന്ന റോബിൻസൺ എസ്.എഫ്.ഐയുടെ പിരിവ് നടത്തിയില്ലെന്നു ആരോപിച്ചാണ് ഹോസ്റ്റൽ മുറിയിൽ കെട്ടിയിട്ട് റാഗിംഗ് നടത്തിയതെന്ന് പരാതിപ്പെടുന്നു.

വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ പൂട്ടിയിട്ടതെന്നും ഫോൺ ഉൾപ്പെടെ എസ്.എഫ്.ഐ പ്രവർത്തകർ വാങ്ങി വെച്ചെന്നും റോബിൻസൺ പറയുന്നു. കേസ് ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.എസ്‌.യു ആരോപിച്ചു. എന്നാൽ എസ്‌.എഫ്‌.ഐ പ്രവർത്തകർ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നു ജില്ലാ നേതൃതം അറിയിച്ചു.