India Kerala

ശബരിമല കേസിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് അറിയാതെ

ശബരിമല കേസിലെ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് പത്മകുമാര്‍ അറിയാതെ. ബോര്‍ഡ് സാവകാശ ഹരജി നല്‍കിയിട്ട് അതേകുറിച്ച് പറയാതെ സ്ത്രീപ്രവേശനത്തെ കോടതിയില്‍ അനുകൂലിച്ചതില്‍ എ പത്മകുമാറിന് കടുത്ത അതൃപ്തിയുണ്ട്. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ദേവസ്വം പ്രസിഡന്‍റിന്റെ സംശയം. ഇക്കാര്യത്തില്‍ കമ്മീഷണറോട് പ്രസിഡന്‍റ് വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്.

സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരിന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിക്ക് ദേവസ്വം പ്രസിഡന്‍റ് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ സുപ്രീംകോടതിയില്‍ ബോര്‍ഡിന്‍റെ നിലപാട് മാറ്റം ഏവരേയും അത്ഭുതപ്പെടുത്തി. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന പ്രഖ്യാപനം വരെ ബോര്‍ഡ് കോടതിയില്‍ നടത്തി. ഈ നിലപാട് മാറ്റം ബോര്‍ഡ് പ്രസിഡന്‍റ് അറിയാതെയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ദിവസങ്ങൾക്ക് മുമ്പ് ദില്ലിയിൽ എത്തിയ ദേവസ്വം കമ്മീഷണ‌ർ എൻ വാസുവാണ് അഭിഭാഷകരുമായി കൂടിയാലോചന നടത്തിയത്. ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തിന് പിന്നില്‍ ഇദ്ദേഹത്തിന്റെ ഇടപെടലാണെന്നാണ് പത്മകുമാറിന്റെ സംശയം. എന്നാല്‍ സർക്കാർ അറിയാതെ കമ്മീഷണർ മാത്രം സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള സാധ്യതയുമില്ല. ദേവസ്വംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കിയിട്ട് അതേകുറിച്ച് ഒരു വാക്ക് പോലും ബോര്‍ഡിന്‍രെ അഭിഭാഷകന്‍ മിണ്ടാത്തതിലും പ്രസിഡന്‍ഡറിന് അതൃപ്തിയുണ്ട്.

ബോര്‍ഡ് വാദിക്കേണ്ടത് സാവകാശ ഹര്‍ജിയെ കുറിച്ചാണെന്നും, എന്ത് സംഭവിച്ചു എന്നറിയാത്ത സാഹചര്യത്തില്‍ കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നുമാണ് പത്മകുമാര്‍ വ്യക്തമാക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടേയും, പാര്‍ട്ടിയുടേയും കടുത്ത അതൃപ്തിക്ക് ഇരയായ പത്മകുമാറിന് ഇനി എത്ര നാള്‍ ബോര്‍ഡ‍് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകുമെന്ന ചോദ്യം പല നേതാക്കളും ഉന്നയിക്കുന്നുണ്ട്.

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പെയിന്റ് കമ്പനിക്ക് തീപിടിച്ചു. ടര്‍പന്റ് ഓയിലുണ്ടാക്കുന്ന കമ്പനിക്കാണ് തീപിടിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു വാഹനം പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമത്തിലാണ്. അപകട കാരണം വ്യക്തമല്ല. നേരത്തെയും ഇവിടെ തീപിടിത്തമുണ്ടായിരുന്നു.