Kerala

എകെജി സെന്റര്‍ ആക്രമണം: കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ. അന്തിയൂര്‍കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം എകെജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ് യുഡിഎഫ്. ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റിലേക്കും കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്തും.

സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കെറിഞ്ഞിരുന്നു.സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്.