Kerala

‘ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയും’: അഡ്വ. ഫാത്തിമ തഹ്‍ലിയ

സമസ്തക്കെതിരെ പോലും വർഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയുമെന്നും അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്‍ജിനീയറിങ്ങാണ് സി.പി.എം വരുന്ന തെരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നതെന്നും അതിന്‍റെ ഭാഗമാണ് ഈ വർഗീയ ചാപ്പയടിയെന്നും തഹ്‍ലിയ പറഞ്ഞു.

”കേരളത്തിലെ രാഷ്ട്രീയ അധികാരം മുസ്‍ലിം ലീഗ് വഴി മുസ്‍ലിം സമുദായം നിയന്ത്രിക്കുന്നേ” എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു മുസ്‍ലിം ഭീതിയും മുസ്‍ലിം വിരുദ്ധ വികാരവും ഉയർത്തി വിട്ട് വർഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കോടിയേരിയുടെയും പിണറായിയുടെയും ജയരാജന്‍റെയും പ്രസ്താവനകൾ ഈ ലക്ഷ്യം വെച്ചാണെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു. ഈ സോഷ്യൽ എൻജിനീയറിങ്ങിന്‍റെ ഭാഗമായി അവർ ഇനിയും ഒരുപാട് മുസ്‍ലിം സംഘടനകളെ രാക്ഷസവത്കരിക്കുമെന്നും ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണമെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു.

തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തെരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്. തുടർഭരണം എന്ന താത്കാലിക ലാഭം കണ്ട് കേരളത്തെ ഉത്തർപ്രദേശാക്കാൻ ശ്രമിക്കുന്ന അഭിനവ സംഘികളെ തിരിച്ചറിയണമെന്നും തഹ്‍ലിയ കൂട്ടിചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് അഡ്വ. ഫാത്തിമ തഹ്‍ലിയ വിവാദങ്ങളോട് പ്രതികരിച്ചത്.

നേരത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതികരണത്തില്‍ തഹ്‍ലിയക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു.

അഡ്വ. ഫാത്തിമ തഹ്‍ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്:

സമസ്തക്കെതിരെ പോലും വർഗ്ഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗ്ഗീയ ചാപ്പ പതിയും. അവർ സമുദായ നേതാക്കളെ തിരഞ്ഞു പിടിച്ചു വർഗ്ഗീയവാദിയാക്കും. അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്‍ജിനീയറിങ്ങാണ് സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നത്. അതിന്‍റെ ഭാഗമാണ് ഈ വർഗ്ഗീയ ചാപ്പയടി. “കേരളത്തിലെ രാഷ്ട്രീയ അധികാരം മുസ്‍ലിം ലീഗ് വഴി മുസ്‍ലിം സമുദായം നിയന്ത്രിക്കുന്നേ” എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു മുസ്‍ലിം ഭീതിയും മുസ്‍ലിം വിരുദ്ധ വികാരവും ഉയർത്തി വിട്ട് വർഗ്ഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോടിയേരിയുടെയും പിണറായിയുടെയും ജയരാജന്‍റെയും പ്രസ്താവനകൾ ഈ ലക്ഷ്യം വെച്ചാണ്. ഈ സോഷ്യൽ എൻജിനീയറിങ്ങിന്‍റെ ഭാഗമായി അവർ ഇനിയും ഒരുപാട് മുസ്‍ലിം സംഘടനകളെ രാക്ഷസവത്കരിക്കും. ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണം. തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്. തുടർഭരണം എന്ന താത്കാലിക ലാഭം കണ്ട് കേരളത്തെ ഉത്തർപ്രദേശാക്കാൻ ശ്രമിക്കുന്ന അഭിനവ സംഘികളെ തിരിച്ചറിയുക.