Kerala

ആശ്വാസ കിരണം പെന്‍ഷന്‍ 23 മാസമായി മുടങ്ങിയതില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍; 24 ഇംപാക്ട്

ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി. ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന ആശ്വാസ കിരണം പെന്‍ഷന്‍കഴിഞ്ഞ 23 മാസമായി മുടങ്ങിയ വാര്‍ത്ത 24 കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

ആശ്വാസ കിരണം പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 42.50 കോടി രൂപയ്ക്ക് ഭരണാനുമതിയായതായി അറിയിച്ച മന്ത്രി ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായും വ്യക്തമാക്കി.പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്കിംഗ് നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ഭരണാനുമതി ഉത്തരവില്‍ പറഞ്ഞു.

മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ഗുരുതര രോഗമുള്ളവര്‍, തുടങ്ങി ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം അറുനൂറു രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആശ്വാസ കിരണം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 92,412 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം ലഭിക്കാനുള്ളത്.കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 23 മാസത്തെ കുടിശികയും ബാക്കി ജില്ലകളില്‍ 24 മാസത്തെ കുടിശികയുമാണ് ഉള്ളത്.