Kerala

20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും

ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം. ഈ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും.

അതിനനുസരിച്ചുള്ള കര്‍മ പരിപാടികള്‍ തയാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി.