Kerala

തെരുവുനായ ശല്യം അതിരൂക്ഷം; 8 മാസത്തിനിടെ പൊലിഞ്ഞത് 19 ജീവനുകള്‍

പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് നാടും നഗരവും. നാടെങ്ങും തെരുവുനായ ശല്യം അതീവ രൂക്ഷമായിരിക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ അക്രമം ഓരോ ദിവസവും വര്‍ധിക്കുകയാണ്.

സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്. 2022 ജനുവരി മുതല്‍ ആഗസ്റ്റ് മാസം 25 വരെ കോട്ടയം ജില്ലയില്‍ മാത്രം 7164 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏറ്റവുമധികം വൈക്കത്താണ്. വൈക്കത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്‍പത്തികധികം പേര്‍ക്ക് നായയുടെ കടിയേറ്റു.

വൈക്കം നഗരപരിധിയിലും വെച്ചൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളിലും കടിച്ച നായകള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. അതിതീവ്ര പേവിഷബാധ കണ്ടെത്തിയ നായയുടെ കടിയേറ്റവരും വളര്‍ത്തുമൃഗങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. തെരുവ് നായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്നാണ്
ജനങ്ങളുടെ പരാതി.

കോട്ടയം വടവാതൂര്‍ കറുകച്ചാല്‍ എന്നിവിടങ്ങളിലും നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതാണ് തെരുവ് നായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. കാല്‍നടക്കാനും ഇരുചക്ര വാഹനക്കാരുമാണ് ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്.