India Kerala

എസ്.ഐയുടെ കൊലപാതകം; 15 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍ . പ്രതികള്‍ രണ്ടുദിവസം മുമ്പ് തന്നെ കളിയിക്കാവിളയില്‍ എത്തി എന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചെന്നൈ , മധുര , കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നായി 12 പേരെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാവരും പ്രതികളായ ഷമീം, തൌഫീഖ് എന്നിവരുമായി മുമ്പ് ബന്ധം പുലര്‍ത്തിയിരുന്നവരാണ്. കേരളത്തില്‍ നിന്നും ഇന്നലെ പിടികൂടിയ 3 പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ പാറശാല സ്വദേശി സെയ്ദാലിക്ക് വേണ്ടി ഇന്നലെ രാത്രിയും തിരുവനന്തപുരത്ത് റെയ്ഡ് നടന്നു. അതേസമയം പ്രതികളായ തൌഫീഖ് , ഷെമിം എന്നിവര്‍ സ്പെഷ്യല്‍ എസ്.ഐ വില്‍സണിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തന്നെ കളിയിക്കാവിളയില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. കളിയിക്കാവിള തങ്കം എന്ന ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ തമിഴ്നാട്ടിലോ കേരളത്തിലോ ഉണ്ടെന്ന നിഗമനമാണ് പൊലീസിനുള്ളത്.