Kerala

ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് 100 ഐസിയു കിടക്കകൾ

ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് 100 ഐസിയു കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും. ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് പുതിയ തീരുമാനം ഫോർട്ട് കൊച്ചി താലൂക്കാശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളജിനെ പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റാനും യോഗത്തിൽ തീരുമാനമായി.

ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സർക്കാർ മേഖലയിൽ 1000 ഓക്‌സിജൻ കിടക്കകൾ തയ്യാറാക്കും. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ കളക്ടർ വഴി നിർദേശം നൽകുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയിൽ കെയർ സെന്ററുകളും (ഡിസിസി) സിഎഫ്എൽടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലാതല യോഗം കൂടുന്നതാണ്.