Kerala

വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; രമേശ് ചെന്നിത്തല

വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കുന്ന റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ള ഓക്കില്‍ ലിമിറ്റഡിന്‍റെ ഓഹരിയെന്നുമാണ് ചെന്നിത്തലയുടെ വാദം. ഓക്കിലിന് കീഴില്‍ നടത്തിപ്പിനായി റസ്റ്റ് സ്റ്റോപ് കമ്പനി വേറെയുമുണ്ട്. രമേശ് ചെന്നിത്തലയുടെ തുറന്ന കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത് 100 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് ഓക്കിലെന്നാണ്. റെസ്റ്റ് സ്റ്റോപ്പ് കമ്പനിയുടെ 100 ശതമാനം ഓഹരിയും ഓക്കില്‍ ലിമിറ്റഡിന്‍റെതെന്നും. എന്നാല്‍ ഇത് രണ്ടും തെറ്റാണെന്നും റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 74 ശതമാനം നിക്ഷേപം വിദേശമലയാളികളുടേതാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.

ആര്‍ എസ് ശശികുമാര്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ പേപ്പട്ടി എന്ന് വിളിച്ചത് പ്രതിഷേധാര്‍ഹമാണ്. ലോകായുക്ത പരാമര്‍ശം പിന്‍വലിക്കണം. അഴിമതി തടയാനാണ് ലോകായുക്ത, അഴിമതിയെ പിന്തുണയ്ക്കാന്‍ അല്ല. മുഖ്യമന്ത്രി കേസില്‍ പെടും എന്നുള്ളതിനാലാണ് നീട്ടിക്കൊണ്ടുപോയതെന്നും ചെന്നിത്തല ആരോപിച്ചു.