India Kerala

തുഷാറിനെതിരായ ക്രിമിനല്‍ നടപടികള്‍ തള്ളിയെങ്കിലും സിവില്‍ കേസ് നിലനില്‍ക്കും

വണ്ടിചെക്ക് കേസിന്റെ ക്രിമിനില്‍ നടപടികള്‍ അജ്മാന്‍ കോടതി തള്ളിയെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് പണം ഈടാക്കാനുള്ള സിവില്‍ കേസ് ദുബൈ കോടതിയില്‍ നിലനില്‍ക്കും. ഒന്‍പത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് ആധാരമാക്കിയാണ് ഈ പരാതിയും. നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ലെങ്കിലും നിയമ നടപടികള്‍ പൂര്‍ണമായി അവസാനിക്കാന്‍ സിവില്‍ കേസിലും തീര്‍പ്പുണ്ടാകേണ്ടി വരും.

തനിക്കെതിരായ സിവില്‍കേസ് തള്ളി എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ സിവില്‍ കേസ് നിലനില്‍ക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസില്‍ യാത്രാവിലക്ക് വേണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി തള്ളിയിട്ടുണ്ട്. ലഭിക്കാനുള്ള മുഴുവന്‍ തുകയും ലഭിച്ചു എന്ന് പരാതിക്കാരന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന രേഖയും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഇനിയും പണം ലഭിക്കാനുണ്ട് എന്നായിരുന്നു ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.

ചെക്കിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ക്രിമിനല്‍ കേസ് ഒഴിവായ സാഹചര്യത്തില്‍ സിവില്‍കേസ് മുന്നോട്ടു പോകാതെ രമ്യതയില്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും താമസിയാതെ ധാരണയിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.