Kerala

‘കേരള രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന് അനുകൂലമായ തരംഗം’: ഇ പി ജയരാജൻ

കേരള രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന് അനുകൂലമായ തരംഗമെന്ന് മന്ത്രി ഇ പി ജയരാജൻ. സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ പുതിയ കേരള സൃഷ്ടിക്ക് വഴിവയ്ക്കും. കേരളത്തിലെ ജനങ്ങൾക്കിടയിൽ സർക്കാറിനെക്കുറിച്ച് വലിയ മതിപ്പും ആത്മവിശ്വാസവും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എൽഡിഎഫിന് അനുകൂലമായ ഒരു ഒഴുക്ക് കേരളത്തിൽ ശക്തിപ്പെട്ടുവരികയാണ്. കോൺഗ്രസിനും മുസ്ലീംലീഗിനും ഉള്ളിൽ പുതിയ പ്രശ്‌നങ്ങൾ ഉരുത്തിരിഞ്ഞ് വരാൻ സാധ്യതയുണ്ട്. യുഡിഎഫിൽ നിന്ന് ഏതെങ്കിലും ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വരുമെന്നല്ല ഉദ്ദേശിച്ചത്. പുതിയ സാഹചര്യത്തിൽ യുഡിഎഫ് ശിഥിലമാകും. അവർക്ക് പിന്നിലുള്ള ജനങ്ങൾ എൽഡിഎഫിലെത്തുമെന്നും മന്ത്രി പറഞ്ഞു.

ബെവ് ക്യൂ ആപ്പ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണത്തിലും മന്ത്രി പ്രതികരിച്ചു. ബെവ്‌കോ ആപ്പിൽ എന്ത് അഴിമതി നടത്താനാകുമെന്ന് മന്ത്രി ചോദിച്ചു. സിപിഐഎമ്മിന്റെ അനുഭാവികൾക്ക് ആപ്പ് ഉണ്ടാക്കിക്കൂടെ? അവരെന്താ പാകിസ്താനിൽ നിന്ന് വന്നവരാണോ? സിപിഐഎം അനുഭാവിയാവുക എന്നത് ഡിസ് ക്വാളിഫിക്കേഷൻ ആണോ? അഴിമതി നടത്തി ശീലിച്ചവർക്ക് മനസിൽ എപ്പോഴും ആ ചിന്ത മാത്രമേ ഉണ്ടാവൂ. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വത ദുർബലപ്പെടുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.