India Kerala

‘കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും

കേരളത്തില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതിന് സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറാണ്. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് സംഘടനക്കകത്ത് പ്രശ്നങ്ങളില്ലെന്നും മുരളീധരന്‍ മീഡിയവണിനോട് പ്രതികരിച്ചു.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ മീഡിയവണിനോട് വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചത്. കേരളത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തയ്യാറാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തും. സംഘടനക്കകത്ത് ആരെയെങ്കിലും ഒഴിവാക്കിയെന്ന പ്രചാരണം അനാവശ്യവും അനവസരത്തിലുള്ളതുമാണ്.

വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ബി.ജെ.പിയെന്ന പ്രചാരണം തെറ്റിദ്ധാരണജനകമാണ്. തുടര്‍ന്ന് ശബരിമലയെക്കുറിച്ചും മുരളീധരന്‍ നിലപാട് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഒരു തരത്തിലുമുള്ള മലക്കം മറിച്ചിലും ബി.ജെ.പി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമെ കൊലപാതക രാഷ്ട്രീയം, സംസ്ഥാനത്തിനുള്ള കേന്ദ്രസഹായം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കേന്ദ്രമന്ത്രിയായി പുതുതായി ചുമതലയേറ്റ ‌വി മുരളീധരന്‍ മീഡിയവണിനോട് പ്രതികരിച്ചു.