India National

കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ രാജി വെച്ചു. ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് തൊട്ട് പിന്നാലെയാണ് സ്പീക്കറുടെ രാജി. കര്‍ണാടകയിലെ എം.എല്‍.എ മാരുടെ രാജിക്ക് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രധാനപങ്കുവഹിച്ചയാളാണ് സ്പീക്കര്‍.

ഭരണഘടനക്ക് അനുസൃതമായി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രാജിക്ക് ശേഷം കെ.ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നിര്‍ണായക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ സൂഷ്മതയോടെ മാത്രമേ തീരുമാനങ്ങളെടുക്കാനാകൂ. സ്പീക്കര്‍ സ്ഥാനത്തിന് അപകീര്‍ത്തികരമാകുന്ന തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് പ്രതീക്ഷയെന്നും രമേഷ് കുമാര്‍ പറഞ്ഞു.

രാജിവെച്ച ഭരണപക്ഷ എം.എല്‍.എമാരില്‍ 14 പേര്‍ക്കെതിരെ സ്പീക്കര്‍ അച്ചടക്ക നടപടിയെടുത്ത് അയോഗ്യരാക്കിയിരുന്നു. 11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെ.ഡി.എസ് അംഗങ്ങളെയുമാണ് അയോഗ്യരാക്കിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്ന റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എസ്.ടി. സോമ ശേഖര്‍, എച്ച്. വിശ്വനാഥ് എന്നിവരുള്‍പ്പെടെയാണ് അയോഗ്യരാക്കിയത്.

എം.എല്‍.എമാരെ അയോഗ്യരാക്കിയത് ഉള്‍പ്പെടെയുള്ള സ്പീക്കറുടെ നടപടിക്കെതിരെ ബി.ജെ.പി വലിയ വിമര്‍ശമാണ് ഉന്നയിച്ചിരുന്നത്. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ബി.ജെ.പി പദ്ധതിയിട്ടിരുന്നു. യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നായിരുന്നു സൂചനകള്‍. ഇതിനിടെയാണ് യെദ്യൂരപ്പ വിശ്വാസപ്രമേയം നേടിയതിന് പിന്നാലെ സ്പീക്കര്‍ രാജിവെച്ചിരിക്കുന്നത്.