India National

കര്‍ണാടക പ്രതിസന്ധി; അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോണ്‍ഗ്രസ്,ബി.ജെ.പി ക്യാമ്പും സജീവം, എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍

കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ സംരക്ഷിയ്ക്കാന്‍ അറ്റകൈ പ്രയോഗത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയിലെ അംഗങ്ങളെ രാജി വെപ്പിച്ച്, കേവലഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

കര്‍ണാടക നിയമസഭാ സമ്മേളനം ആംരഭിച്ച സാഹചര്യത്തില്‍, അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ച ബി.ജെ.പിയെ പോലും ഞെട്ടിച്ചുകൊണ്ടാണ്, സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനുള്ള ദിവസം കണ്ടെത്താന്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ, സഭ പിരിയുന്നതിനു മുന്‍പെ യോഗത്തില്‍ നിന്ന് ഇറങ്ങിയ പ്രതിപക്ഷ നേതാവ് ബി.എസ്. യദ്യൂരിയപ്പ, ബി.ജെ.പി എം.എല്‍.എമാരോട് ബംഗളൂരുവില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നാലെ, ഇവരെ വിവിധ റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റി. കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ ഇന്നലെ തന്നെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബംഗളൂരു നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടുകളിലാണ് താമസിയ്ക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ രാജിവെപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി എം.എല്‍.എമാരെ രാജി വെപ്പിയ്ക്കുമെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്.

സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതൃത്വവും നേരത്തെ പറഞ്ഞിരുന്നു. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലും ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം തുടരാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സുപ്രീം കോടതി വിധി പ്രകാരം ചൊവ്വാഴ്ച വരെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനോ, രാജി സ്വീകരിയ്ക്കാനോ സ്പീക്കര്‍ക്ക് കഴിയില്ല. അതിനുള്ളില്‍ സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എല്ലാ എം.എല്‍.എമാരും ഹാജരാകേണ്ടി വരും. വിശ്വാസ വോട്ട് തേടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസസ് നേതാക്കളും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.