India National

മതപരിവർത്തന നിരോധന നിയമത്തിനൊരുങ്ങി കർണാടക; ബിഷപ്പുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ട് വരാൻ നീക്കവുമായി സർക്കാർ. സംഭവത്തിൽ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ സന്ദർശിച്ചു. മതപരിവർത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദർശനം. ബെംഗളൂരു ആർച്ച് ബിഷപ്പ് റവറന്റ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സന്ദർശനത്തിൽ മറ്റു വിഷയങ്ങളും ചർച്ച ചെയ്തു. സംസ്ഥാനത്ത് നിർബന്ധിത മത പരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെ ബാംഗ്ലൂർ ആർച് ബിഷപ്പ് റെവനനൻറ് പീറ്റർ മെക്കഡോ നിഷേധിച്ചു. ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിന് സ്കൂളുകളും കോളജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാർഥിയോട് പോലും മതം മാറാൻ നിർദേശിച്ചിട്ടില്ലെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് മതപരിവർത്തനം വ്യാപകമാണെന്ന് ബി.ജെ.പി. എം.എൽ.എ ഗുലിഹട്ടി ശേഖർ അടുത്തിടെ ആരോപണം ഉയർത്തിയിരുന്നു. തൻറെ അമ്മയെ ബ്രയിൻ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നാണ് ഗൂലിഹട്ടി ശേഖറിന്റെ ആരോപണം.

ക്രിസ്ത്യൻ മിഷനറിമാർ ഹൊസദുർഗ മണ്ഡലത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതായാണ് എം.എൽ.എ ശേഖർ ആരോപിച്ചത്. ഹിന്ദു മത വിശ്വാസികളായ 20000 ത്തോളം പേരെ മത പരിവർത്തനം നടത്തി. ഇതിൽ തന്റെ അമ്മയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അമ്മയോട് കുങ്കുമം ധരിക്കരുതെന്ന് അവർ നിർദേശിച്ചു. അമ്മയുടെ റിങ് ടോൺ പോലും ഇപ്പോൾ ക്രിസ്ത്യൻ ഭക്തി ഗാനമാണ്. വീട്ടിലിപ്പോൾ പൂജകളൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തുന്നുവെന്നും ശേഖർ പറഞ്ഞു.

ഇതിന് പിന്നാലെ മത പരിവർത്തന നിയന്ത്രണ ബിൽ പാസാക്കാനൊരുങ്ങുകയാണ് കർണാടകയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കി. മുൻ സ്പീക്കറും നഗ്തൻ എം.എൽ.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചു. നേരത്തേ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.