India National

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്കൊപ്പം

കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിർണായക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

15 മണ്ഡലങ്ങളിൽ ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലേ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം. എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്. ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ട്. ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ 13 പേർ മത്സരത്തിനിറങ്ങിയത് ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധം ഉണ്ടാക്കായിരുന്നു.