India

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചാര്‍ജിനെതിര പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസ്

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ക്കെതിരെ ലാത്തിവീശിയത്.

സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. കര്‍ണാലിലെ പൊലീസ് നടപടികള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ണാല്‍ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

കര്‍ണാലിലെ പൊലീസ് നടപടിയില്‍ ന്യായീകരണം കണ്ടെത്തിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആയുഷ് സിന്‍ഹയ്ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഹരിയാന പൊലീസിന്റെ നടപടികളെയും കര്‍ഷകരെ തല്ലിച്ചതച്ച സംഭവത്തെയും അപലപിച്ചിരുന്നു.