India National

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തകന്‍ മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലെ തരുണ്‍ സിസോദിയയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയില്‍ നിന്ന് ചാടിയ ഇദ്ദേഹം വൈകീട്ടോടെ മരിക്കുകയായിരുന്നു. 37 വയസ്സായിരുന്നു.

ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ചത് മുതൽ ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍‌. ഗുരുതര പരിക്കുകളോടെ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രോഗമുക്തി നേടുന്ന ഘട്ടത്തിലായിരുന്നു തരുണ്‍ ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയതാണ് തരുണ്‍ സിസോദിയയുടെ ആത്മഹത്യയുടെ കാരണമെന്നാണ് സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ പറയുന്നത്. ഡല്‍ഹി ഭജന്‍പുര സ്വദേശിയായിരുന്ന തരുണ്‍ ഹിന്ദി പ്രാദേശിക ദിനപത്രമായ ദയ്നിക് ഭാസ്ക്കറിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു.