India National

മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ജാർഖണ്ഡിലെ ബാർഹി നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ ബി.ജെ.പി എം‌.എൽ.‌എ ഉമാ ശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സിയുടെ ചുമതലയുള്ള ആര്‍.പി.എന്‍ സിങ്, ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാമേശ്വർ ഒറോണ്‍, ഹജരിബഗ് ജില്ലാ കോൺഗ്രസ് നേതാവ് ദേവ്‍രാജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബർഹി നിയമസഭാ സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് അകേല കോൺഗ്രസിൽ ചേർന്നതെന്ന് കുശ്വാഹ പറഞ്ഞു. 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അകേല ബർഹി സീറ്റിൽ വിജയിച്ചിരുന്നുവെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മനോജ് യാദവിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ മനോജ് യാദവ് അടുത്തിടെ ബി.ജെ.പിയിൽ ചേരുകയും ബര്‍ഹി സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ ബർഹി സീറ്റിൽ നിന്ന് അകേല തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകര്‍.

ഡിസംബർ 12 ന് ബർഹി സീറ്റിൽ പോളിങ് നടക്കും. സംസ്ഥാന നിയമസഭയിലെ 81 സീറ്റുകളിലേക്കുള്ള അഞ്ച് ഘട്ട പോളിങ് നവംബർ 30 ന് ആരംഭിച്ച് ഡിസംബർ 20 ന് അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 23 ന് നടക്കും. അതേസമയം, സീറ്റ് പങ്കിടൽ ചർച്ച ചെയ്യുന്നതിനായി എൻ‌.ഡി‌.എയുടെ സഖ്യകക്ഷിയായ എ.ജെ.എസ്.യു ഞായറാഴ്ച രാത്രി ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയോട് എ.ജെ.എസ്.യു എത്ര സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആരാഞ്ഞപ്പോള്‍ ചര്‍ച്ചക്ക് ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി പ്രസിഡന്റ് സുദേഷ് മഹ്തോ പറഞ്ഞു. നവംബർ 14 ന് തങ്ങളുടെ പാർട്ടി പ്രകടന പത്രിക പുറത്തിറക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി മഹ്തോ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 52 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.