India National

ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു

ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മേഖലയിലെ വികസന സാധ്യത പരിശോധിക്കാന്‍ ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മുകശ്മീരില്‍ തുടരുന്നുണ്ട്. ഇതിനിടെ കശ്മീരിലെ ബാരമുള്ള മേഖലയിൽ സൈന്യം രണ്ട് ഭീകരരെ പിടികൂടി. ജമ്മുകശ്മീരിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയൊരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ പാർലമെന്റിലെ നോർത്ത് ബ്ലോക്കിലായിരുന്നു യോഗം. നിയന്ത്രണങ്ങൾ പിന്‍വലിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയായതാണ് വിവരം. ഇതിനിടെ മേഖലയില്‍ ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം തുടരുകയാണ്. ജമ്മു, കാർഗിൽ, ലഡാക്ക് എന്നീവിടങ്ങളിലെ വികസന സാധ്യതകളാണ് പരിശോധിക്കുന്നത്. മുന്നൂറ്റിയെഴുപതാം വകുപ്പ് നിലനിന്നതു കൊണ്ട് നടപ്പാക്കാനാവാതെ പോയ വികസന പദ്ധതികള്‍ കണ്ടെത്തും.

അതിനിടയിൽ ബാരമുള്ള മേഖലയിൽ നിന്ന് രണ്ട് ഭീകരരെ പിടികൂടി. സി.ആർ.പി.എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. പുല്‍വാമയില്‍ ഗുജ്ജര്‍ സമുയാംഗങ്ങളായ രണ്ട് പേരെ ഭീകരര്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയതായി ജമ്മുകശ്മീര്‍പൊലീസ് അറിയിച്ചു. അതേസമയം കശ്മീര്‍ ടൈംസിന്റെ നേതൃത്വ്തില്‍ മാധ്യമ സ്വാതന്ത്രത്തിനായി നൽകിയ ഹരജിക്കെതിരെ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചതില്‍ മാധ്യമകൂട്ടായ്മ ഡല്‍ഹിയില്‍ പ്രതിഷേധം അറിയിച്ചു. പ്രസ് കൌണ്‍സില്‍ നിലകൊള്ളേണ്ടത് സര്‍ക്കാരിനല്ല മാധ്യമ സ്വാതന്ത്രത്തിനായാണ്. പി.സി.ഐ ഈ ഹരജി പിൻവലിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിനായി പുതിയ ഹരജി സമർപ്പിക്കയും വേണം എന്നും കൂട്ടായമ ആവശ്യപ്പെട്ടു