India

ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ. മിർബസാർ മേഖലയിലാണ് സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. സിആർപിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

നേരത്തെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡൽഹി പൊലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം നടന്നിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ആക്രമികൾ കൊല്ലപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. ചെങ്കോട്ട ഉൾപ്പെടുന്ന മേഖലയിലെ സുരക്ഷാ ക്രമികരണത്തിന്റെ മേൽ നോട്ടം ഡൽഹി കമ്മീഷ്ണർ നേരിട്ട് എറ്റെടുത്തു.

ഡൽഹി ട്രാൻസ് യമുന പരിസരത്ത് ഖജൗരിഖാസിലുണ്ടായ ഏറ്റുമുട്ടലിലാണ് പിടികിട്ടാപുള്ളികളായ അമീർ, റംസാൻ എന്നിവർ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പിടികൂടും എന്ന് ഉറപ്പായതോടെ അക്രമികൾ പൊലീസിന് നേരെ നിറയോഴിച്ചു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ആക്രമികളെ പൊലീസ് വധിച്ചത്. ഇവരിൽ നിന്ന് തോക്കുകളും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു.

പിടികിട്ടാപുള്ളികളായ ആറ് അൽഖ്വയ്ദ ഭീകരരുടെ ചിത്രങ്ങൾ നഗരത്തിന്റെ വിവിധയിടങ്ങളിലും ചെങ്കോട്ടയിലും പൊലീസ് പ്രദർശിപ്പിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ സുരക്ഷാമേഖലയിൽ പ്രവേശിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസിന്റെയും കേന്ദ്ര സേനയുടെയും തീരുമാനം. ചെങ്കോട്ടയും പരിസരവും ത്രിതല സുരക്ഷ സംവിധാനത്തിനുള്ളിലാണ്. ആറ് നിര കുറ്റൻ കണ്ടെയ്നറുകൾ സ്ഥാപിച്ചാണ് ചെങ്കോട്ടയുടെ പ്രധാന പ്രവേശന കവാടം മറച്ചിരിക്കുന്നത്.

വാഹന പരിശോധന ഡൽഹി ട്രാഫിക്ക് പൊലീസ് കർശനമാക്കി. റിപ്പബ്ലിക് ദിനത്തിലെ കർഷക മാർച്ച് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ പഴുതടച്ച ക്രമീകരണങ്ങളും സേന വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. കർഷകസമരം ഡൽഹി നഗരത്തിൽ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത നിർദ്ദേശം സേന വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്.