India National

‘ജയ് ശ്രീറാം’ ബംഗാളി സംസ്കാരമല്ല, ആളുകളെ തല്ലാന്‍ ഉപയോഗിക്കുന്ന വിളിയാണത്: അമർത്യാ സെൻ

ജയ് ശ്രീ റാം വിളി ബംഗാളി സംസ്കാരത്തോട് യോജിക്കുന്നതല്ലെന്ന്
നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ. ‘ജയ് ശ്രീറാം’ വിളി ആളുകളെ തല്ലാനുളള മുടന്തന്‍ ന്യായമായിട്ടാണ് ഉപയോഗിക്കുന്നതെന്നും മാ ദുർഗ വിളിയാണ്
ബംഗാളിന്റെ തനതായ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ജാദവ്‍പൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരാണ് ഇഷ്ടപ്പെട്ട ദൈവമെന്ന് ഞാന്‍ എന്റെ നാല് വയസുളള കൊച്ചുമകളോട് ചോദിച്ചു. മാ ദുര്‍ഗ എന്നായിരുന്നു അവളുടെ മറുപടി. മാ ദുര്‍ഗയ്ക്ക് കിട്ടുന്നത്ര ജനപ്രീതി ഇവിടെ രാമ നവമിക്ക് കിട്ടില്ല. ഇതൊക്കെ ഈയടുത്ത കാലത്ത് തമ്മിലടിപ്പിക്കാന്‍ വേണ്ടി മാത്രം അവതരിപ്പിക്കുന്നതാണ്,’ സെന്‍ ചൂണ്ടിക്കാട്ടി.

മാ ദുർഗ മാത്രമാണ് ബംഗാളികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത്. രാമനവമിക്ക് ഈയടുത്ത കാലത്ത്
മാത്രമാണ് ബംഗാളിൽ പ്രചാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ തല്ലാന്‍ വേണ്ടി മാത്രമാണ് ജയ്ശ്രീ റാം ഉപയോഗിക്കുന്നത്.
ജയ്ശ്രീ റാം വിളിക്കാത്തതിന്റെ പേരിൽ നിരവധി പേർക്ക്
മർദനമേൽക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നിനിടെയാണ് 
അമർത്യാ സെന്നിന്റെ പ്രസ്താവന.

വരുമാനം വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം പട്ടിണി തുടച്ച് നീക്കാനാവില്ലെന്നും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയാണ് ഉറപ്പാക്കേണ്ടതെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും സെന്‍ വ്യക്തമാക്കി.