India

ഇന്ത്യ-റഷ്യ ആയുധ കരാർ; സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും

സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും. റഷ്യയുടെ എ കെ 203 അസാൾട്ട് റൈഫിൾ യു പി യിലെ അമേഠിയിൽ നിർമ്മിക്കാൻ ധാരണയായി . പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കരാറെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. 5200 കോടി രൂപയുടെ നിർണ്ണായക കരാറിൽ ഒപ്പുവച്ചത് ഇന്ത്യ -റഷ്യ പ്രതിരോധ മന്ത്രിമാരാണ് . റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായിയാണ് കരാർ.

ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.

കഴിഞ്ഞ ദിവസമാണ് എ.കെ-203 തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി കേന്ദ്രസർക്കാർ നൽകിയത്. അഞ്ച് ലക്ഷം എ.കെ-203 തോക്കുകൾ നിർമ്മിക്കാനുളള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്. എ.കെ 47 തോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകള്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.