India National

സമാധാനം പുനസ്ഥാപിക്കണമെങ്കിൽ ചൈന അതിർത്തിയിലെ നിർമാണം നിര്‍ത്തണമെന്ന് ഇന്ത്യ

ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി.

ചൈന ഇപ്പോഴത്തെ നടപടികൾ അതേമട്ടിൽ തുടരുകയാണെങ്കിൽ അതിർത്തിയിൽ സമാധാനം എളുപ്പമാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സമാധാനം പുനസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ചൈന പിന്നാക്കം പോകണമെന്ന് ബീജിംഗിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്‍രി ചൈനയോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി. ഇരു രാജ്യങ്ങളും ഉണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമായാണ് ചൈനയുടെ നീക്കങ്ങളെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ബീജിംഗിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്‍രിയും ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ഇന്ത്യൻ അതിർത്തിക്കിപ്പുറത്ത് ചൈന കഴിഞ്ഞ ഒരു പാട് വർഷങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ സ്വന്തം പക്ഷത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെയും പട്രോളിംഗിനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ എല്ലാ തരം നിർമാണ പ്രവർത്തനങ്ങളിൽ നിന്നും ചൈന പിന്നാക്കം പോകുകയാണ് വേണ്ടതെന്ന് മിസ്‍രി ആവശ്യപ്പെട്ടു.

ഗല്‍വാന്‍ താഴ്വരയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഒരു മാസം മുന്‍പ് വിജനമായിരുന്നയിടത്താണ് ചൈന ക്യാമ്പ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്പനിയായ മാക്സാര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴവരയില്‍ ക്യാമ്പ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്.